ലണ്ടൻ: ബ്രിട്ടനിൽ ഈ വേനൽക്കാലത്തെ നാലാമത്തെ കടുത്ത ഉഷ്ണതരംഗം പിടിമുറുക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസിലേക്ക് വരെ ഉയർന്നേക്കാമെന്ന് മെറ്റ് ഓഫീസ് നിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകി.
തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും ഈസ്റ്റ് ഇംഗ്ലണ്ടിലും ബുധനാഴ്ചയോടെ താപനില അതിന്റെ ഉയർന്ന തോതിലെത്തും. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ മുൻപുണ്ടായ മൂന്ന് ശക്തമായ ഉഷ്ണതരംഗങ്ങൾക്ക് പിന്നാലെയാണ് ബ്രിട്ടനെ വീണ്ടും കടുത്ത ചൂട് വീർപ്പുമുട്ടിക്കുന്നത്.
ആരോഗ്യ മേഖലയിൽ അതിജാഗ്രത: "ആംബർ അലർട്ട്' പ്രഖ്യാപിച്ചു
തുടർച്ചയായി ഉയരുന്ന താപനില വയോധികർ, കുട്ടികൾ, നവജാതശിശുക്കൾ, മറ്റ് ഗുരുതര രോഗബാധിതർ എന്നിവരെ സാരമായി ബാധിക്കുമെന്ന ഭീതിയിലാണ് രാജ്യം. ഇതിനെ തുടർന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നിർണായക ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ലണ്ടൻ, ഈസ്റ്റ് മിഡ്ലൻഡ്സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എന്നീ മേഖലകളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വ്യാഴാഴ്ച രാവിലെ ഒമ്പത് വരെ ആംബർ ഹെൽത്ത് അലർട്ട് പ്രാബല്യത്തിൽ വരുത്തി.
ആശുപത്രികളിലും മറ്റ് സാമൂഹിക പരിചരണ കേന്ദ്രങ്ങളിലും അടിയന്തര ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഏജൻസി നിർദേശിച്ചു. യോർക്ക്ഷയർ, വെസ്റ്റ് മിഡ്ലൻഡ്സ്, സൗത്ത് വെസ്റ്റ് മേഖലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
തെക്ക്-വടക്ക് കാലാവസ്ഥാ വ്യതിയാനം
തെക്കൻ, മധ്യ, കിഴക്കൻ ഇംഗ്ലണ്ടിൽ അന്തരീക്ഷം ഉഷ്ണഭരിതമായി തുടരുമ്പോൾ (30°C - 35°C), വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും ഇടയ്ക്കിടെ മഴയുമാണ് (18°C - 25°C) പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ചൂടേറിയ ജൂലൈ
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ചൂടുകാലങ്ങളിലൊന്നിലൂടെയാണ് യുകെ കടന്നുപോകുന്നത്. ഈ മാസത്തെ യുകെയുടെ ശരാശരി താപനില നിലവിൽ 17.5°C ആണ്. 2006 ജൂലൈ മാസത്തിൽ രേഖപ്പെടുത്തിയ 17.8°C-ന് ശേഷം യുകെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ശരാശരി താപനിലയാണിത്.
വരൾച്ച രൂക്ഷം; 2.3 കോടി ജനങ്ങൾക്ക് ജലനിയന്ത്രണം
ഈ ജൂലൈയിൽ ഇംഗ്ലണ്ടിൽ ഇതുവരെ വെറും 4.4 mm മഴ മാത്രമാണ് രേഖപ്പെടുത്തിയത് (1925-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ). ഇതേത്തുടർന്ന് തെയ്ംസ് വാട്ടർ ഉൾപ്പെടെയുള്ള കമ്പനികൾ പൂന്തോട്ടം നനയ്ക്കൽ, വാഹനം കഴുകൽ എന്നിവയ്ക്ക് ഹോസ്പൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു.
ഇംഗ്ലണ്ടിലെ 2.3 കോടിയോളം ജനങ്ങൾ ഈ ജലനിയന്ത്രണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ വിസ്ലിയിൽ തുടർച്ചയായ 40 ദിവസങ്ങളായി മഴ പെയ്തിട്ടില്ല.
വെയിൽസിൽ ഔദ്യോഗികമായി വരൾച്ചാ അവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. ഉണങ്ങിയ സസ്യജാലങ്ങൾ കാട്ടുതീ പടരാനുള്ള സാധ്യത വർധിപ്പിച്ചതിനാൽ ലണ്ടൻ ഫയർ ബ്രിഗേഡ് ഉയർന്ന ജാഗ്രതയിലാണ്.
പാർക്കുകളിലും തുറസായ സ്ഥലങ്ങളിലും ഡിസ്പോസബിൾ ബാർബിക്യൂ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും സിഗരറ്റ് കുറ്റികൾ അശ്രദ്ധമായി വലിച്ചെറിയുന്നതിനുമെതിരേ ഭരണകൂടം കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.